ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയും കൊലയാളി യുവാവും വിവാഹിതര്‍; വിവാഹ ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കൂടെ മുറിയെടുത്ത പ്രവീൺ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്.

പ്രവീണ്‍ ഗായത്രിയെ താലി വിവാഹം ചെയ്തിരുന്നു എന്നാണ് വിവരം.  ഗായത്രിയുടെ കഴുത്തില്‍ പ്രവീണ്‍ താലി കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ നേരത്തെ വിവാഹിതന്‍ ആണെന്നും പോലീസ് വ്യക്തമാക്കി. ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്ബ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. പ്രവീണിന്റെ ഭാര്യ ജ്വല്ലറിയില്‍ എത്തി ഇക്കാര്യം അധികാരപ്പെട്ടവരോട് ധരിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം.

പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു