Home social issues ശ്രീനിവാസന്റെ പ്രസംഗം കേട്ട് ഒരാള്‍ ജീവനൊടുക്കി, ഡോക്ടറുടെ കുറിപ്പ്

ശ്രീനിവാസന്റെ പ്രസംഗം കേട്ട് ഒരാള്‍ ജീവനൊടുക്കി, ഡോക്ടറുടെ കുറിപ്പ്

അടുത്തിടെയാണ് നടന്‍ ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ് നടന്‍. ഇപ്പോള്‍ ശ്രീനിവാസന്‍ മുമ്പ് നടത്തിയ ശാസ്ത്ര വിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മെഡിക്കല്‍ കോളജ് ഡോക്ടറായ മനോജ് വെള്ളനാട് ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ, ഒരിക്കല്‍ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കുടലില്‍ കാന്‍സറുണ്ടെന്ന് കണ്ടെത്തി. ആദ്യം കണ്ട ഡോക്ടര്‍ അയാളെ വിദഗ്ദ ചികിത്സയ്ക്കായി റെഫര്‍ ചെയ്തു. രോഗം കണ്ടെത്തിയതിന്റെ വിഷമത്തോടെ അങ്ങനെ ഇരിക്കുമ്‌ബോഴാണ് ടിവിയില്‍ നടന്‍ ശ്രീനിവാസന്റെ പ്രസംഗം അയാള്‍ കേള്‍ക്കുന്നത്. കാന്‍സറിന് ചികിത്സയേയില്ലാന്നും അതു വന്നാല്‍ പിന്നെ മരണം മാത്രമേയുള്ളു മുന്നിലുള്ള ഏക വഴിയെന്നും ഇത്രയും പ്രസിദ്ധനായ ഒരാള്‍ പറഞ്ഞാല്‍ സത്യമാവാതിരിക്കില്ലല്ലോ. രോഗി ചികിത്സ അവിടെ നിര്‍ത്തി. കുറച്ചു ആഴ്ചകള്‍ക്കു ശേഷം കുടല്‍ സ്തംഭനം വന്ന് അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടു വരുമ്‌ബോള്‍ stage 1 ആയിരുന്ന കാന്‍സര്‍ stage 3 ആയി കഴിഞ്ഞിരുന്നു.

ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളില്‍ കാന്‍സര്‍ കണ്ടെത്തിയ മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയാളുടെ ഭാര്യ തക്ക സമയത്തിനത് കണ്ടതിനാല്‍ മാത്രം അയാള്‍ രക്ഷപെട്ടു. 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നുമയാള്‍ സന്തോഷത്തോടെ ജീവിക്കുന്നു, കാന്‍സറിന്റെ ചികിത്സ കൃത്യമായി ചെയ്തതുകൊണ്ടു മാത്രം (ഇക്കാര്യം മുമ്‌ബൊരിക്കലും എഴുതിയിരുന്നു.) കാന്‍സര്‍ ചികിത്സയെ മാത്രമല്ല, മോഡേണ്‍ മെഡിസിനിലെ സകല ചികിത്സയെയും എതിര്‍ത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസന്‍. നല്ല സിനിമാക്കാരാനെന്ന ക്രെഡിബിലിറ്റിയുടെയും പ്രശസ്തിയുടെയും പുറത്ത് എന്തു വിടുവായത്തവും പറയാമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു അവ.

പക്ഷെ ഇതൊക്കെ പറയുന്ന അദ്ദേഹം അസുഖം വരുമ്പോള്‍ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേണ്‍ മെഡിസിന്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയും ചെയ്യും. ഞാനതിനെ ഇരട്ടത്താപ്പെന്നൊന്നും വിളിക്കില്ല. ജീവനില്‍ കൊതിയുള്ള ഏതൊരാളും അതേ ചെയ്യു. അതേ ചെയ്യാവൂ. അതാണ് ശരിയും. പക്ഷെ, അയാളുടെ പ്രസംഗങ്ങള്‍ വിശ്വസിച്ച പാവങ്ങള്‍ ഇതൊന്നും അറിയുന്നില്ലാന്ന് മാത്രം.

മറ്റൊരിക്കല്‍ അവയവങ്ങള്‍ മാറ്റി വയ്ക്കുന്നത് കാശിനുവേണ്ടിയാണെന്നും, അങ്ങനെ മാറ്റി വച്ചവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പ്രസംഗിച്ചു. അതുകേട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഹൃദയം മാറ്റിവയ്ക്കപ്പെട്ട ഒരു രോഗി തന്നെ അദ്ദേഹത്തിന് കത്തെഴുതി. തന്നെപ്പോലെയുള്ള നൂറുകണക്കിനാളുകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം അതിലെഴുതി.
മുകളില്‍ ആദ്യം പറഞ്ഞ പോലെ നമ്മളറിയാത്ത, ആരാരും അറിയാത്ത എത്രയെത്ര പേര്‍ ശ്രീനിവാസന്‍മാരുടെ വിടുവായത്തങ്ങളില്‍ പെട്ടുപോയിട്ടുണ്ടാകും. ആര്‍ക്കറിയാം..!

മോഡേണ്‍ മെഡിസിനെ ആര്‍ക്കും വിമര്‍ശിക്കാം. സിനിമാക്കാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ സാഹിത്യകാര്‍ക്കോ കര്‍ഷകര്‍ക്കോ ആര്‍ക്കു വേണേലും അതു ചെയ്യാം. പക്ഷെ, അത് വസ്തുതാ പരമായിരിക്കണം, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം, അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാനോ പാനിക്കാക്കാനോ ചികിത്സ തേടാത്തവിധം നിസഹായരാക്കാന്‍ ഉദ്ദേശിച്ചും ആവരുത്. ചുരുക്കിപ്പറഞ്ഞാല്‍ ആ വിമര്‍ശനം ഭാവനാ സൃഷ്ടി ആവരുത്. അവിടെയാണ് ശ്രീനിവാസന്‍ വിമര്‍ശിക്കുന്നപ്പെടുന്നത്.

ഏതായാലും അദ്ദേഹത്തിന്റെ വാക്കുകേട്ട് മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ കടലിലെറിയാത്തതിനാല്‍ ഇപ്രാവശ്യവും രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിച്ചു. സുഖം പ്രാപിച്ച അദ്ദേഹം ഇന്ന് ആശുപത്രിയും വിട്ടു. തീര്‍ച്ചയായും സന്തോഷകരമായ വാര്‍ത്ത. അദ്ദേഹത്തിന് ദീര്‍ഘായുസുണ്ടാവട്ടെ. വേഗം സിനിമയില്‍ സജീവമായി നമ്മളെയൊക്കെ രസിപ്പിക്കട്ടെ എന്നും ആശംസിക്കുന്നു