മകളുടെ മരണത്തിൽ ദുരൂഹത, സർക്കാരിന്റെ എതിർപ്പ് മനസിലാകുന്നില്ല,ഡോ. വന്ദന ദാസിന്റെ പിതാവ്

കൊച്ചി ∙ മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ്.
മകളുടെ കൊലപാതകത്തിലെ വസ്തുതകൾ പുറത്തുവരുന്നതിനെ എന്തിനാണു സർക്കാർ എതിർക്കുന്നതെന്നു മനസ്സിലാകുന്നില്ല. –
ഒട്ടും പ്രതീക്ഷിക്കാത്ത വിധിയായിപ്പോയി. ഹൈക്കോടതി വിധിയിൽ വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും .

കേസിൽ വിധി പറയുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു. മകളുടെ പേരിൽ നേർന്നിരുന്ന വഴിപാടിനായാണു മധുരയിൽ പോയത്. മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മോഹൻദാസ് പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. സംഭവസ്ഥലത്തുനിന്നു പൊലീസുകാർ പിൻവലിഞ്ഞതിന്റെ പിന്നിൽ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് കേസില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.

കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ 2023 മെയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.