സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിക്കില്ല

ഖജനാവ് കാലിയാണ് ഇത്തവണ സർക്കാർ നൽകുന്ന ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിക്കില്ല എന്നണ് സൂചനകൾ. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ആണ് ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയായതോടെ പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. അതിനാൽ തന്നെ ഇത്തവണ എല്ലാ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചർച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്.

എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോൾ സർക്കാരിന് 500 കോടി രൂപയാണു ചെലവായത്. എന്നാൽ, ഇത്തവണ കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നു. മുൻകാലങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റു നൽകിയത് കോവിഡുൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. അതിനാൽ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണു സർക്കാർ നിലപാട്.

മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനൽകിയാൽപ്പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്കുകാർഡുകാരെക്കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടി വരും. ചെലവ് 200 കോടി കടക്കും. സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്ത വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ കോടികൾ നൽകാനുണ്ട്. പണം കിട്ടാത്തതിനാൽ സാധനങ്ങളെത്തിക്കാൻ കരാർ ഏറ്റെടുത്തവർ തയ്യാറായിട്ടില്ല. അതിനാൽ സപ്ലൈകോയും പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ ഇക്കുറി ഓണക്കിറ്റു വിതരണത്തിന്റെ ബാധ്യതകൂടി ഏറ്റെടുക്കാൻ സപ്ലൈകോയും തയ്യാറാകില്ല എന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ ഓണത്തിന് തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് ഓണകിറ്റിൽ നൽകിയത് , 447 രൂപയാണ് ഒരു കിറ്റിന് ചെലവ് വന്നത് .കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്‌ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങിയതായിരുന്നു കഴിഞ്ഞ തവണത്തെ ഓണക്കിറ്റ്.കൂടാതെ കവർ പൊട്ടാനുള്ള സാധ്യത കണക്കിലെടുത്തു കിറ്റിൽ വെളിച്ചെണ്ണ നൽകിയില്ല പകരം റേഷൻ കട വഴിയായിരുന്നു വെളിച്ചെണ്ണ വിതരണം ചെയ്തത് .

അതേസമയം, ∙ ഓണം പ്രമാണിച്ച് കേരളത്തിന് കൂടുതൽ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ നൽകണമെന്ന് കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും 5 കിലോ വീതം അരി അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ സാധ്യമായതെല്ലാം ചെയ്യാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഉറപ്പു നൽകി. 2024 മാർച്ച് 31 വരെ എല്ലാ കാർഡ് ഉടമകൾക്കും ഗോതമ്പ് ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു ഗോയൽ വ്യക്തമാക്കി.

റേഷൻ വിതരണം നവീകരിക്കുന്നതിനു സ്മാർട്ട് പിഡിഎസ് സംവിധാനം നടപ്പാക്കുമ്പോൾ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സുരക്ഷയിൽ സംസ്ഥാനത്തിനു ചില ആശങ്കകളുണ്ട്. അവ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല. റേഷൻ കടകളുടെ വിസ്തീർണം വർധിപ്പിച്ച് കേരള സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള സംസ്ഥാന പദ്ധതിക്ക് സഹായം നൽകുന്നതു കേന്ദ്രം പരിശോധിക്കും.

റേഷൻ കടകളിൽ ഇ പോസ് മെഷീനും ത്രാസും ബന്ധിപ്പിക്കുന്നതിന് 32 കോടി രൂപയുടെ കേന്ദ്ര സഹായം സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിനു മാത്രമായി നൽകാനാവില്ലെന്നു ഗോയൽ അറിയിച്ചു. ഇ പോസ് മെഷീനും ത്രാസും തമ്മിൽ ബന്ധിപ്പിച്ചാൽ, ഒരു ക്വിന്റൽ ധാന്യം വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്കു നൽകുന്ന 2 രൂപ മൂന്നായി ഉയർത്തുന്നതു പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. റേഷൻ കടകളിൽ ഇ പോസ് മെഷീനുകൾ നേരിടുന്ന തകരാർ 3 ആഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്ന് മന്ത്രി അനിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ ഡപ്യൂട്ടി ഡയറക്ടർ അമർനാഥ് മിശ്ര ഉറപ്പ് നൽകി.