ധനമന്ത്രിയുടെ പേരിൽ സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപയുടെ തട്ടിപ്പ്, ഡിജിപിക്ക് പരാതി നല്‍കി മന്ത്രി

തിരുവനന്തപുരം. ധനംമന്ത്രിയുടെ പേരിൽ സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നരലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ രണ്ടംഗ സംഘം തട്ടിയെടുത്തത്.

മന്ത്രിയുടെ ബന്ധുവാണെന്ന് പറഞ്ഞ് കരമന സ്വദേശി ശശിധരന്‍ നായരും ധനവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് നിഷയും ചന്ദ്രശേഖരന്‍ നായരുടെ മകള്‍ക്ക് സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്നരലക്ഷം തട്ടിയെടുത്തത്. 2002 മാര്‍ച്ച് മാസത്തിലാണ് ഈ സംഘം ഇവരില്‍ നിന്ന് പണം വാങ്ങിയത്. കരമനയിലെ കാലടി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയനുമായി അടുത്ത ബന്ധമുണ്ടെന്നും ശശിധരന്‍ ചന്ദ്രശേഖരന്‍ നായരെ അറിയിച്ചിരുന്നു.

പണം നല്‍കി ഏറെക്കാലം കാത്തിരുന്നിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍ വീണ്ടും ചന്ദ്രശേഖരന്‍ നായര്‍ ശശിധരന്‍ നായരെ സമീപിച്ചപ്പോള്‍ മന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് അറിയിച്ചു. പിന്നീട് മാസങ്ങള്‍ കാത്തിരുന്ന് ജോലി കിട്ടാതെ വന്നപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.