കൊച്ചി: വിദ്യാർത്ഥി സംഘർഷവും, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോളേജിൽ തുടർന്നും സംഘർഷ സാധ്യതകൾ അധികൃതർ തള്ളി കളയുന്നില്ല.
അതേസമയം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെ എസ്‌യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരാണ് പിടിയിലായത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ കാസര്‍കോട് സ്വദേശി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇയാൾ മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയാണ്.
പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.