ചികിത്സയിലെ പിഴവ്; കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ നിരാഹാര സമരം

കൊച്ചി. ചികിത്സയിലെ പിഴവ് കാരണം അമ്മ മരിച്ചെന്ന് ആരോപിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ നിരാഹാര സമരവുമായി മകൾ. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിവേണമെന്നാണ് സുചിത്രയുടെ ആവശ്യം.

കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കേയാണ് സുശീലാ ദേവി മരിച്ചത്. തുടക്കത്തിൽ തന്നെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ പരാതിയും നൽകി. മകൾ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു.

ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകളിൽ ഉള്ളത്. എന്നാൽ പിന്നീട് വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇങ്ങനെയൊരു ഡോക്ടർ മെഡിക്കൽ കോളേജിൽ ഇല്ലെന്ന് പറയുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാൻ കാരണം.

ഡോക്ടർ ആൾമാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്നാണ് സുചിത്ര ആരോപിക്കുന്നത്. സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.