ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു, തിങ്ങിക്കൂടി ഭക്തജനങ്ങൾ

എരുമേലി : മകരവിളക്കിന് മുന്നോടിയായി എരുമേലി പേട്ട തുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പേട്ടതുള്ളൽ

അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളിൽ നിന്നായി 300 -ഓളം സ്വാമിമാരാണ് പേട്ട തുള്ളിയത്. ഉച്ചയ്‌ക്ക് 3 മണിയോടെ പിതൃസ്ഥാനീയരായ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ തുടക്കമാകും. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരു പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുക. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30-ന് ആലങ്ങാട് സംഘത്തിന്റെ പേട്ട ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് സമാപിക്കും.

എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതു പരീക്ഷകൾക്കോ അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കി.