ലിജോമോൾക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാകുക; പ്രശംസിച്ച് കെ.കെ. ശൈലജ

സൂര്യ നായകനായ ചിത്രം ജയ് ഭീമിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ജയ് ഭീമെന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ ലിജോമോള്‍ ജോസും മികച്ച പ്രകടനം നടത്തിയെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ലിജോമോള്‍ ജോസിനെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ കേരളത്തിലെ മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ലിജോമോള്‍ ജോസിനെ വാനോളം പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേർകാഴ്‍ചയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേൽകോയ്‍മയുടെ ദുരനുഭവങ്ങൾ നാം കാണുന്നുണ്ടെന്ന് കെ കെ ഷൈലജ പറയുന്നു. ജയ് ഭീമെന്ന ചിത്രം കണ്ട കെ കെ ഷൈലജ ഫേസ്‍ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

സമഭാവനയുടെ കണിക പോലും മനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പോലീസ്‌ മർദ്ദനമുറകൾ ചൂണ്ടികാട്ടുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പൊലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമിൽ കണ്ട ഭീകര മർദ്ദനമുറകൾക്കാണ്. സ്വാതന്ത്ര്യത്തിന്റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംബേദ്‍കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്. ജയ് ഭീമെന്ന ചിത്രത്തിനെ കുറിച്ച് എഴുതിയ കുറിപ്പിലാണ് കെ കെ ഷൈലജ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ് പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്റെ നേർകാഴ്‍ചയായതും. ലിജോമോൾ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക കരുത്തുറ്റ സ്‍ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻ മനസ്സിൽ നിന്ന് അത്രവേഗത്തിൽ മാഞ്ഞു പോകില്ല. പ്രകാശ് രാജും പൊലിസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം. മാർക്സാണ് എന്നെ അംബേദ്‍കറിൽ എത്തിച്ചതെന്നു പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദിയെന്നും കെ കെ ഷൈലജ എഴുതുന്നു.