മഞ്ഞുമ്മൽ ബോയ്സ് കണ്ടു ഉല്ലാസയാത്ര ,വീണത് 300 അടി താഴ്ചയുള്ള ഗുഹയിൽ

മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങിയതോടെ സാഹസികമായുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്തു ചെറുപ്പക്കാർ അപകടത്തിലേക്ക് ചാടുകയാണ്,ഇപ്പോഴിതാ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുള്ള കോല കൊമ്പൈ സെങ്കുത്രയൻ (സെങ്കുട്ടുവരയൻ) കുന്നിലേക്ക് ട്രെക്കിങ്ങിനു പോയ യുവാവ് 300 അടി താഴ്ചയുള്ള ഗുഹയിൽ വീണു മരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വരികയാണ് . ഈ മലയിലേക്കുള്ള ട്രെക്കിങ്ങ് അടക്കം തമിഴ് നാട് സർക്കാർ നിരോധിച്ചിരുന്നു ,പിന്നാലെയാണ് മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ട്രെക്കിങ്ങ് ആസൂത്രണം ചെയ്തതും ഒടുവിൽ ഇവരെ തേടി വാർത്ത എത്തുന്നതും.

കഴിഞ്ഞ (മാർച്ച് )15 നാണ് 10 യുവാക്കളുടെ സംഘം വിനോദയാത്ര പോയത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ നൽകിയ ആവേശത്തിലാണ് ട്രെക്കിങ്ങ് ആസൂത്രണം ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാൽ മലയിലെത്തിയ വിനോദ യാത്രാ സംഘത്തെ തേനീച്ചക്കൂട്ടം ആക്രമിയ്‌ക്കുകയായിരുന്നു. പത്തംഗ സംഘം ചിതറിയോടി. തേനീച്ചക്കൂട്ടം അടങ്ങിയ ശേഷം സംഘം ഒരുമിച്ചു ചേർന്ന് മലയിറങ്ങി.

മലയിറങ്ങുമ്പോൾ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ദിണ്ടിഗൽ നത്തം ഗോപാൽപട്ടി സ്വദേശി പ്രവീൺ എന്ന യുവാവിനെയാണ് പെട്ടെന്ന് കാണാതായത്. പ്രവീണിനെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞ ഉടൻ സുഹൃത്തുക്കൾ അയാൾ അബദ്ധത്തിൽ എവിടെയെങ്കിലും വീണിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഏറെ തിരഞ്ഞിട്ടും എവിടെയും കണ്ടെത്താനാകാതെ വന്നതോടെ ഉടൻ കൊലക്കൊമ്പൈ പോലീസിൽ വിവരമറിയിച്ചു.

അന്ന് തന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരം ഉണ്ടാകും എന്നതിനാലും രാത്രിയായതിനാലും സെങ്കുത്രയൻ മലനിരകളിലെ തിരച്ചിൽ ഉപേക്ഷിച്ചു.

പിന്നീട് മാർച്ച് 16 നു രാവിലെ മുതൽ കാണാതായ യുവാവിനായി തെരച്ചിൽ നടത്തിയ അഗ്നിശമന സേനയും പോലീസും സെങ്കുത്രയൻ മലനിരകളിലെ 300 അടി താഴ്ചയുള്ള കുഴിയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഡ്രോൺ ക്യാമറയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്‌സും പോലീസും ചേർന്ന് യുവാവിന്റെ മൃതദേഹം അവിടെ നിന്നും മുകളിൽ എത്തിച്ചു . ട്രെക്കിങ്ങിനിടെ യുവാവ് വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിന് കാരണമെന്ന് പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്.എന്നാൽ യുവാക്കൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ ചിതറി ഓടിയ ശേഷം പിന്നീട് ഒത്തു ചേർന്നപ്പോൾ പ്രവീൺ അക്കൂട്ടത്തിൽ ഇല്ലായിരുന്നു എന്നും വാദമുണ്ട്.

നീലഗിരി ജില്ലയിലെ മൗണ്ട് കൊലക്കൊമ്പൈ സെങ്കുത്രയൻ മലനിരകളിലേക്കുള്ള ട്രെക്കിങ്ങിന് സർക്കാർ അനുമതി ഇല്ല എന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2018 മാർച്ച് 11 ന് ബോഡി കുന്നുകളിലെ കുരങ്ങണിമലയിൽ ട്രെക്കിങ്ങിനിടയിൽ ഉണ്ടായ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ് നാട്ടിൽ ഉടനീളം ട്രെക്കിങ്ങ് നിരോധിച്ചിരുന്നു. അന്ന് 17 സ്ത്രീകൾ ഉൾപ്പെടെ 26 പേർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ തമിഴ് നാട്ടിലെ മല നിരകളിലേക്കുളള ട്രെക്കിങ്ങ് നന്നേ കുറയുകയും ചെയ്തിരുന്നു.

എന്നാൽ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ് ന്റെ വൻ വിജയത്തെ തുടർന്ന് തമിഴ് നാട്ടിലെ ട്രെക്കിങ്ങിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഊട്ടിയിലെ കൂനൂർ കൊലക്കൊമ്പൈ സെങ്കുത്രയൻ (സെങ്കുട്ടുവരയൻ) കുന്ന് വളരെ അപകടകരമായ പർവതനിരയാണ്. വലിയ ഗുഹകളും നിരവധി വലിയ മലയിടുക്കുകളും മാരകമായ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും ഈ മേഖലയെ അത്യന്തം അപകടകരമാക്കുന്നു. നിരവധി ആളുകൾക്ക് ഈ മലയിൽ പോയി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. തൽഫലമായി, ഈ മലയോര പ്രദേശം കുറച്ച് വർഷത്തേക്ക് നിരോധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ തരംഗമായതോടെ നിരവധി യുവാക്കളും കുട്ടികളും കാടു കയറാൻ തുടങ്ങിയതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾ കാടുകയറുകയും ഗുണ ഗുഹയിൽ പോലും കടക്കുകയും ചെയ്യുന്നുവെന്നും ഗുഹയിൽ നിരവധി യുവാക്കൾ പോയി കുടുങ്ങിയ സംഭവങ്ങളും നടക്കുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ഇതിനെ തുടർന്ന് ഗുണ ഗുഹയ്‌ക്ക് ചുറ്റും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.ഇങ്ങിനെ ഹതാശരായ നിരവധി കുട്ടികൾ നിലവിൽ തമിഴ്‌നാട്ടിൽ ഏതൊക്കെ പ്രദേശങ്ങളാണ് നിരോധിച്ചിരിക്കുന്നതെന്നും ആ പ്രദേശങ്ങൾ സന്ദർശിക്കുവാൻ സാധ്യതയുണ്ടോ എന്നും അറിയാൻ ഇൻ്റർനെറ്റിൽ തിരയുകയാണ് എന്നും പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.