‘ഫാസിസം.. മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി’ – ഹരീഷ് പേരടി

മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം എന്ന ശ്രദ്ധേയമായ ഫേസ് ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി. കള്ള കേസെടുക്കൽ,അടിച്ചൊതുക്കൽ, വിലക്കൽ, അടിമകളെ നിലനിർത്തൽ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് – പേരടി പറയുന്നു. ഹിറ്റ്ലറുടെ വേഷത്തിലുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് നടൻ ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചിട്ടുള്ളത്.

“ഫാസിസം..മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്…ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല…അടിച്ചൊതുക്കൽ, വിലക്കൽ,കള്ള കേസെടുക്കൽ, അടിമകളെ നിലനിർത്തൽ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്…അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആർക്കും വരാവുന്ന ഗുരതരമായ ക്യാൻസർ..ഇൻഡ്യയിൽ ഇതിന് ആകെ ഒരു മരുന്നേയുള്ളു..ഭരണഘടന ദിവസം മുന്ന് നേരം വായിക്കുക…അസുഖം ഭേദമാവുകയും ജനങ്ങൾ സന്തോഷവാൻമാരാവുകയും ചെയ്യും..എല്ലാ ഫാസിസ്റ്റുകൾക്കും..ഭരണഘടനാ സലാം”, എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നു.

നേരത്ത വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിലുള്ള ഹരീഷ് പേരടിയുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘വിദ്യ നടന്നുപോയാൽ ഏതെങ്കിലും കോൺഗ്രസ്സുകാരനോ BJP ക്കാരനോ കാണാതിരിക്കില്ല. അപ്പോൾ വണ്ടിയിൽ കയറിയായിരിക്കും പോയിട്ടുണ്ടാവുക. എന്നാലും നാട്ടിൽ മുഴുവൻ ai ക്യാമറകൾ ഉണ്ടല്ലോ. വണ്ടിക്കുള്ളിലെ ഫോൺ ഉപയോഗം മുതൽ ധരിച്ച വസ്ത്രത്തിന്റെ കളർ വരെ കണ്ടുപിടിക്കുന്ന ക്യാമറകൾ. അതോ ഈ ക്യാമറകളിൽ നിരോധിച്ച രണ്ടായിരം നോട്ടിലെ പഴയ ചിപ്പാണോ കയറ്റിയത്. ആർക്കറിയാം…Phd ഒന്നും ഇല്ലാത്ത ഒരു പഴയ തെരുവ് നാടകക്കാരന്റെ സംശയമാണേ. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം’ ഹരീഷ് പേരടി കുറിച്ചിരുന്നു.

മോഹന്‍ലാലിന്‍റെ മലൈക്കോട്ടൈ വാലിബനില്‍ ആണ് ഹരീഷ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തില്‍ ഹരീഷ് നായകനായി എത്തിയരുന്നു. അദ്ദേഹം തന്നെ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മാണവും.