ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞുതള്ളി, തരംതാഴ്ത്തിയവര്‍ക്ക് മുന്നില്‍ ഡോക്ടറായി ഫാത്തിമ അസ്ല

ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടുന്നവരില്‍ ഒരാളാണ് ഫാത്തിമ അസ്ല എന്ന പെണ്‍കുട്ടി. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടന്ന് എല്ലാ വേദനകളും മറികടന്ന് ഒരു ഡോക്ടര്‍ ആയി മാറിയിരിക്കുകയാണ് ഫാത്തിമ. ഇക്കാര്യം ഫാത്തിമ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വീല്‍ ചെയറില്‍ ജീവിക്കുന്ന അസ്ലയ്ക്ക് മെഡിക്കല്‍ പഠനത്തിന് യോഗ്യതയില്ലെന്ന് ഒരിക്കല്‍ മെഡിക്കല്‍ ബോര്‍ഡ് വിധിയെഴുതിയിരുന്നു. ഈ പ്രതിസന്ധികള്‍ എല്ലാം മറികടന്നാണ് വിജയം.

പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെയും അമീനയുടെയും മകളാണു ഫാത്തിമ. 3 സഹോദരങ്ങള്‍. ഓസ്റ്റിയയോജെനിസിസ് ഇംപെര്‍ഫെക്ട (ഒഐ) അഥവാ എല്ലു പൊടിയുന്ന രോഗമാണ് ഫാത്തിമയ്ക്ക്. മൂന്ന് ദിവസം പ്രായമുള്ളപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഫാത്തിമ തന്റെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

ഫാത്തിമ പങ്കുവെച്ച കുറിപ്പ്,

ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞില്‍ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല… ഇരുപത്തിനാല് വര്‍ഷവും വേദനയുടേതും പൊരുതലിന്റെതും ആയിരുന്നു… തളര്‍ന്നു വീണിട്ടുണ്ട്,ഒരായുസ്സില്‍ അനുഭവിക്കേണ്ടതില്‍ കൂടുതല്‍ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്… ‘ഒന്നിനും കൊള്ളില്ല ‘ എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ,അപ്പോഴെല്ലാം കൂടുതല്‍ വാശിയോടെ സ്വപ്നങ്ങള്‍ക്ക് പിറകെ പോവാന്‍ ധൈര്യം കാണിച്ചത് എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേള്‍ക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാന്‍ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്‌നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും,പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവര്‍ ഒഴിവായപ്പോ പഠിപ്പിക്കാന്‍ മുന്നോട്ട് വന്ന മര്‍ക്കസ്, സ്‌കൂളില്‍, കോളേജില്‍ പഠിപ്പിച്ച അധ്യാപകര്‍, wheelchair friendly അല്ലാതിരുന്ന കോളേജില്‍ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികള്‍, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങള്‍, എന്നെ ഞാനായി ചേര്‍ത്ത് നിര്‍ത്തിയ നിങ്ങള്‍ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങള്‍ക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങള്‍ തന്ന പടച്ചോന്‍.. എല്ലാവരോടും നിറഞ്ഞ സ്‌നേഹം, Officially Dr Fathima Asla??Al hamdulillah

Ps: Sandra Sandy ടെ എട്ടാം മാസത്തില്‍ traction ഇട്ട് കിടക്കുന്ന ഫോട്ടോ കണ്ടാണ്, ‘ഫിറൂ.. എനിക്ക് ഇത് പോലെ ജനിച്ചു 3 ദിവസം മാത്രമായ കുഞ്ഞിപാത്തൂനെ വരച്ചു താ.. വേദന വേണ്ട, കണ്ണ് നിറഞ്ഞിരിക്കുമ്പോഴും കുഞ്ഞിപാത്തു ചിരിക്കണം.. അവളുടെ മാത്രമായ ഒരു ലോകത്ത്, നിറയെ പൂക്കളും ചിത്രശലഭങ്ങളുമുള്ള ഒരു magical world ല്‍ കിടക്കണം’.. അങ്ങനെയാണ് ഈ ചിത്രമുണ്ടായത്..അല്ല, രണ്ട് ചിത്രങ്ങളുണ്ടായി.. മുടിയുള്ളത് കുഞ്ഞിസാന്റിയും മൊട്ട കുഞ്ഞിപാത്തുവും.. ഒരേ ചിത്രങ്ങളാണ്, കാരണം ഞങ്ങള്‍ അനുഭവിച്ചത് ഒരേ വേദനകളാണല്ലോ, ഫിറുവേ.. Firoz Nediyath ഞാന്‍ ഈ കുഞ്ഞിപ്പാത്തുവിനെ ഒരുപാട് തവണ imagine ചെയ്തിട്ടുണ്ട്, പല സ്ഥലങ്ങളില്‍ സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.. പക്ഷെ,ഇത്രയും മനോഹരമായിരുന്നില്ല അത്.. പാത്തുവിനെ വരച്ചിടാന്‍ നീയുണ്ടല്ലോ എന്നതിനോളം ഭംഗിയുള്ള മറ്റെന്താണുള്ളത്..? !