ഓണക്കാലത്ത് ഇത്തവണ സര്‍കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ല; ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണക്കാലത്ത് ഇത്തവണ സര്‍കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായിരിക്കയാണെന്നും സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍കാര്‍ ജീവനക്കാര്‍. ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്ബളവും ഓണത്തിന് മുമ്പ് സര്‍കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. അങ്ങനെ മാസം രണ്ടു ശമ്പളം കിട്ടും. ഓണക്കാല വിപണിയിലേക്ക് പണമെത്തുകയും ചെയ്യും. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂ. ഉത്സവബത്തയും ബോണസും നല്‍കുന്നതിലെ പരാധീനതകളും ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഉത്സവബത്തയും ബോണസും വേണ്ടെന്നു വയ്ക്കുന്നതില്‍ ധനവകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നുവരുന്നതായും അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞതവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്‍കിയിരുന്നു. 27,360 രൂപ വരെ ശമ്ബളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതില്‍ കൂടിയ ശമ്ബളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. രണ്ടുമാസത്തെ ശമ്ബളം കൂടി കൊടുത്തതോടെ കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയായിരുന്നു സര്‍കാര്‍ ചെലവാക്കിയത്.