ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം’; ജപ്പാനിൽ അപൂർവ്വ ബാക്‌ടീരിയ പടരുന്നു

കോവിഡിന് പിന്നാലെ ലോകം മറ്റൊരു മ​ഹാമാരിയുടെ പിടിയിലേക്കാണോ എന്ന ആശങ്ക ശക്തമാകുന്നു. കോവിഡ് മഹാമാരി പടർത്തിയത് കൊറോണ വൈറസായിരുന്നെങ്കിൽ ഇക്കുറി ഭീതി പരത്തി പടർന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്. സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് വില്ലൻ. മാസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം ഉറപ്പാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രോ​ഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെൻ കികുച്ചി പറഞ്ഞു. രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോ​ഗത്തിന്റെ പേര്. ജപ്പാനിൽ ഈ രോ​ഗം പടർന്നുപിടിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ആകെ 941പേരെയാണ് ജപ്പാനിൽ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടർന്നാൽ ഈ വർഷം 25000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളിൽ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാൽ ചിലരിൽ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അൻപതിന് മുകളിൽ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോ​ഗബാധയേറ്റാൽ മരണനിരക്ക്.