![anjusree](https://thekarmanews.com/wp-content/uploads/2023/01/anjusree-2.jpg)
കാസര്‍കോട്: പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമയടക്കമാണ് പൊലീസ് പിടിയിലായത്. പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ പത്തൊമ്പത് വയസുള്ള അഞ്ജുശ്രീ പാർവതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജു ശ്രീ പാർവ്വതി.
ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. രാത്രിയോടെ അഞ്ജുശ്രീയ്ക്കും അമ്മയ്ക്കും ദേഹാസ്വസ്ത്യം അനുഭവപ്പെടുകയും കാസർകോട്ടെ ആശുപത്രിയിൽ നിന്ന് ചികിത്സ തേടുകയും ചെയ്തു.
എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അഞ്ജുശ്രീ ഇന്നലെ അർദ്ധരാത്രിയോടെ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.