കൊച്ചി : പോലീസ് വാഹനത്തിൽ ഫുട്‍ബോൾ പന്ത് വീണതിനെ തുടന്ന് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് കസ്റ്റഡിയിലെടുത്ത പനങ്ങാട് പൊലീസിന്റെ നടപടി കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. നാല് ദിവസം മുമ്പ് നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫുട്ബാളാണ് പൊലീസിന് തലവേദനയായി.
കുട്ടികളും യുവാക്കളും പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പൊലീസിന്റെ ജീപ്പിൽ ഫുട്ബാൾ വന്നുകൊണ്ടു. ഇതോടെ പ്രശ്‌നത്തിൽ ഇടപെട്ട പൊലീസ് പന്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ കുട്ടികൾ പകർത്തിയിരുന്നു. സംഭവത്തിൽ കുട്ടികൾ പറയുന്നതിങ്ങനെ, : വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തുമ്പോൾ ഗ്രൗണ്ടിൽ തങ്ങൾ ഫുട്‌ബാൾ കളിക്കുകയായിരുന്നു. ജീപ്പ് മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല.
പന്ത് പൊലീസ് വാഹനത്തിൽ കൊണ്ട ഉടൻ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കയർത്തു. പിന്നാലെ ഫുട്‌ബാൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എന്നാൽ വഴിയാത്രക്കാർക്ക് അപകടകരമാവുന്ന വിധത്തിലാണ് ഫുട്‌ബാൾ കളിച്ചിരുന്നതെന്ന് പോലീസ് പ്രതികരിച്ചു.
പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇതിനിടെ പൊലീസ് ജീപ്പിലേക്ക് പന്ത് അടിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫുട്‌ബാൾ കളിക്ക് എതിരല്ല. സ്റ്റേഷനിൽ നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസമായിട്ടും ആരും വന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.