റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്ത് 21 കോടി രൂപ തട്ടിയെടുത്തു, പ്രതി അറസ്റ്റില്‍

മുംബൈ: റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്ത് മുന്നൂറോളം ആളുകളില്‍ നിന്നായി 21 കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) വിജിലൻസ് വകുപ്പാണ് പ്രതിയെ പിടികൂടിയത്. റെയില്‍വെയില്‍ ജോലി അന്വേഷിക്കുന്നുവെന്ന വ്യാജേന വിജിലൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയാണ് പ്രതിയെ കുടുക്കിയത്..

ഇതിന്‍റെ ഭാഗമായി തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 20,000 രൂപ പാര്‍ട്ട് പേയ്‍മെന്‍റായി ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി തുക കൈപ്പറ്റാന്‍ നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതീക്ഷിച്ചതു പോലെ പ്രതി പണം വാങ്ങാനെത്തുകയും തട്ടിപ്പുകാരനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ യഥാര്‍ഥ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന്‍റെ ഭാഗമായി 9 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ പിരിച്ചെടുക്കുകയും കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കൂട്ടാളിയുടെ സഹായത്തോടെ വ്യാജരേഖകൾ ഉണ്ടാക്കുകയും ചെയ്തതായി ഡബ്ല്യുആർ വിജിലൻസ് കണ്ടെത്തി.

പ്രതിയുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് ബ്ലോക്ക് ചെയ്‌ത 180 നമ്പരുകൾ കണ്ടെത്തിയെന്നും റെയിൽവേ ജോലി ലഭിക്കാൻ വേണ്ടി ഭീമമായ തുക നൽകിയ ഇരകളുടേതാണെന്നും താക്കൂർ പറഞ്ഞു. കബളിപ്പിക്കപ്പെട്ടവര്‍ജോലിക്കായി നൽകിയ 5-8 ലക്ഷം രൂപ വരെയുള്ള പണം തിരികെ ആവശ്യപ്പെട്ട് 120 ഓളം ചാറ്റുകളും അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിയെ മുംബൈ സെൻട്രലിലെ ഗവൺമെൻ്റ് റെയിൽവേ പൊലീസിന് കൈമാറിയതായും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും താക്കൂർ പറഞ്ഞു.