ഭിന്നശേഷിക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു പ്രതി പിടിയിൽ

കോഴിക്കോട്: ബസിനുള്ളിൽ ഭിന്നശേഷിക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. സംഭവത്തിനു ശേഷം രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാര്‍ ആണ് പിടിയിലായത്. സേലത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ മുന്നേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം നാടുവിട്ട ഇന്ത്യേഷ് തമിഴ്‌നാട്ടില്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ഇന്ത്യേഷ്.

ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കല്‍ കോളേജിനു സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയും അടുത്തുതന്നെയുള്ള കോട്ടാപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയുമായിരുന്നു. പിന്നീട്, സുഹൃത്ത് മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. സംഭവത്തിനു ശേഷം ഗര്‍ഭണിയായ യുവതി പിന്നീട് പ്രസവിക്കുകയും കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.