ടാങ്കർ ലോറിയില്‍ നിന്ന് വാതകം ചോർന്നു, സംഭവം കാഞ്ഞങ്ങാട്, ഗതാഗതം തിരിച്ചുവിട്ടു

കാഞ്ഞങ്ങാട് : കാസർകോട് ചിത്താരി കെ.എസ്. ടി.പി. റോഡിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെ 7.30 മണിയോടു കൂടിയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. സംഭവസ്ഥലം പോലീസും ഫയർഫോഴ്സും നാട്ടുകാരും നിയന്ത്രിച്ചു വരികയാണ്. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനിൽ നിന്നും അതുപോലെതന്നെ കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വെച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.

അതേസമയം, കോഴിക്കോട് ടാങ്കര്‍ ലോറി ഇന്നോവ കാറിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. കോഴിക്കോട് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

ടാങ്കര്‍ ലോറി ആദ്യം ഇന്നോവ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ഇന്നോവ റോഡരികില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തെ തുര്‍ന്ന് നിയന്ത്രണംവിട്ട് തെന്നിമാറിയ ടാങ്കര്‍ ലോറി സ്വകാര്യ ബസിലും ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.