‘മുഖ്യ മന്ത്രിയാക്കിയാല്‍ ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിന് അനുവദിക്കാം’; വാഗ്ദാനവുമായി ഗോവന്‍ നേതാവ്

തന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഉച്ചക്ക് ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിനായി അനുവദിക്കുമെന്ന വാഗ്ദാനവുമായി ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി. ഉച്ചക്ക് രണ്ടിനും നാലിനും ഇടയില്‍ ഒരു മണിക്കൂര്‍ സമയം അനുവദിക്കുമെന്നാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സര്‍ദേശായിയുടെ വാഗ്ദാനം. ഭരണ പാര്‍ട്ടിയായ ബിജെപിയുടെ മുന്‍ സഖ്യകക്ഷിയാണ് വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി.

ഗോവക്കാരുടെ ഉച്ചയുറക്കം അലസതയായി കണക്കാക്കരുതെന്നാണ് സര്‍ദേശായിയുടെ അഭിപ്രായം. ഗോവക്കാര്‍ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ചെയ്യുന്ന ജോലി സമയബന്ധിതമായി കൃത്യമായി ചെയ്യുന്നവരാണ് ഗോവക്കാര്‍. അത് ഗോവയുടെ സംസ്‌ക്കാരമാണ്. മറ്റുള്ളവരും ഇതേക്കുറിച്ചു പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. ഗോവക്കാരുടെ ശീലങ്ങളും സംസ്‌ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണെന്നും സര്‍ദേശായി പറയുന്നു.

ഉച്ചയുറക്കം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ജോലി മികവ് കൂട്ടുകയും ചെയ്യും. എന്നാല്‍ വിവിധ ജോലിയില്‍ ഇരിക്കുന്നവര്‍ക്കും, കടകള്‍ നടത്തുന്നവര്‍ക്കും ഇതിന് സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഒദ്യോഗികമായി ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്നും വിജയ് സര്‍ദേശായി പറഞ്ഞു. പ്രാദേശിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് വിജയ് സര്‍ദേശായിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും.

അന്തരിച്ച മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്‍ഡിഎ സര്‍ക്കാരില്‍ ഉണ്ടായിരുന്നയാളാണ് സര്‍ദേശായി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ കടുത്ത നിലപാടുകള്‍ സര്‍ദേശായി സ്വീകരിച്ചിരുന്നു. ഞങ്ങളുടെ വിപണികളെ നോക്കൂ. ഞായറാഴ്ചകളില്‍ പോലും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മാര്‍വാഡി വ്യാപാരികള്‍ അവ പതുക്കെ ഏറ്റെടുക്കുന്നു. അവര്‍ ഷോപ്പുകള്‍ 24 മണിക്കൂറും തുറന്നിരിക്കുന്നു, ഇത് ഒരു വിനോദസഞ്ചാരിയെ സന്തോഷിപ്പിക്കും, പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ ഇവിടെയുള്ളവര്‍ ആരും സന്തുഷ്ടരല്ല. വിജയ് സര്‍ദേശായി പറയുന്നു.