മലാശയത്തിൽ ഒളിപ്പിച്ചത് 35 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച നിഷാദ് പിടിയിൽ

മലപ്പുറം: ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി തച്ചൻപൊയിൽ പുത്തൻതെരുവിൽ നിഷാദി (30) ൽ നിന്നാണ് സ്വർണം പിടികൂടിയത്. 570 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചിരുന്നത്. കസ്റ്റംസിൽ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസാണ് പിടികൂടിയത്.

സ്വർണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി 35 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8.15 മണിക്ക് ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് ഇയാൾ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 09 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകൾ കാണാനായത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും.

അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 18-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.