ഭരണ പ്രതിസന്ധിയിലേക്ക് സർക്കാർ, ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം. കേരളത്തിൽ ഭരണ പ്രതിസന്ധിയുടെ സൂചനകൾ നൽകികൊണ്ട് ഗവർണറുമായുളള ഏറ്റുമുട്ടലിന്‍റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ. പുതിയ വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ​ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. എന്നാൽ ഡിസംബറിൽ ചേരുന്ന സഭാ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും എന്ന സാധ്യതയാണ് സർക്കാരിന് മുൻപിലുള്ളത്.

ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചിക്കുന്നത്. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടി നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കുന്നതിന് പറ്റിയും ആലോചിക്കുന്നുണ്ട്. ഡിസംബർ 15ന് സഭ താൽക്കാലികമായി പിരിയും. ക്രിസ്മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് സർക്കാർ നീക്കം. 1990ൽ നായനാർ സർക്കാർ ഇതേ തന്ത്രം ഉപയോ​ഗിച്ചിരുന്നു. ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാനാണ് അന്ന് ഈ തന്ത്രം പ്രയോഗിച്ചത്. 1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.

ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. എന്നാൽ 14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇനിയും രാജ് ഭവനിലേക്ക് സർക്കാർ അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിമാർ ഒപ്പിടാൻ വൈകുന്നതാണ്‌ കാരണം എന്നാണ് സർക്കാർ നൽകിയിരിക്കുന്ന വിശദീകരണം.