അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു, ഹരീഷ് പേരടി പറയുന്നു

എസ് ഐ ആനി ശിവയെ അഭിനന്ദിക്കുന്നതിനൊപ്പം ഉണ്ണി മുകുന്ദന്‍ നടത്തിയ വലിയ പൊട്ട് പരാമര്‍ശം വലിയ വിവാദമായിരുന്നു. ഉണ്ണിയുടെ പോസ്റ്റിനെതിരെ പലരും രംഗത്ത് എത്തിയിരുന്നു. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ആനി ശിവയുടെ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്, തടിച്ചും, നീണ്ടും, ഉരുണ്ടും, വിലങ്ങനെയും, കുറങ്ങനെയും, അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകള്‍ ഈ നെറ്റിയില്‍ കിടന്ന് അമ്മാനമാടി. എത്രയെത്ര അമ്മദൈവങ്ങള്‍ക്കുവേണ്ടി ഉറഞ്ഞ് തുള്ളി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊട്ടുതൊടുമ്പോള്‍ അച്ഛന്‍ എന്റെ മനസ്സിലേക്ക് വരാറേയില്ല. എപ്പോഴും അമ്മയാണ് വരാറ്. അതിനുകാരണം? അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു. അത് അച്ഛനെ ഓര്‍ക്കാനുമല്ല.

മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല. മറിച്ച് ഭര്‍ത്താവ് മരിച്ച എന്റെ അമ്മ പൊട്ടുതൊട്ടാല്‍ ആരുണ്ടെടാ ചോദിക്കാന്‍?. എന്ന്. അന്ന് 20ത് വയസ്സുള്ള ഒരു ചെക്കന്റെ പൊട്ടിതെറിപ്പ്. അത്തരം പൊട്ടിതെറിപ്പുകള്‍ തന്നെയാണ് യഥാര്‍ത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ‘പൊട്ടുകള്‍’ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണ്.

പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വെറളിപിടിക്കും. കാലുകള്‍ വിടര്‍ത്തിയിരിക്കല്‍ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ. പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തില്‍ ഒരു പാട് വേദന സഹിച്ച് കാലുകള്‍ വിടര്‍ത്തുമ്പോളാണ് എല്ലാ പൊട്ടന്‍മാരും ഈ ഭൂമി കാണാന്‍ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ആ വലിയ പൊട്ടുകളൂടെ ഓര്‍മ്മക്ക്.