ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു. കോഴിക്കോട് തോട്ട്മുക്കം യു പി സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണു.

ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം നഗര ഗ്രാമീണ മേഖലകളില്‍ നല്ല മഴ ലഭിച്ചു. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത.