ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ ഭാഗമായ മതിൽ ഇടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു.

നിർമാണസ്ഥലത്തിന് സമീപം താൽക്കാലിക കൂരകളിൽ താമസിച്ചിരുന്ന തൊഴിലാളികളികളാണ് കുടുങ്ങിക്കിടക്കുന്നത്. എൻഡിആർഎഫും അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്‍റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്‍റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ സാകേത് മെട്രോ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരും പ്രതിസന്ധിയിലായി.

ഡൽഹിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയുമായി 154 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരുഭാഗം വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.