വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി; പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കി

കൊച്ചി: സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ച്‌ ആത്മഹത്യയിലെത്തിച്ച വാളയാര്‍ കേസില്‍ നിര്‍ണായമക ഉത്തരവുമായി ഹൈക്കോടതി.പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവ്. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. കേസിലെ നാല് പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. മാത്രമല്ല, ലഭ്യമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. 2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒമ്ബത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.