സൈനികനും സഹോദരനും എതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.

കൊല്ലം. കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായശേഷം എഫ്‌ഐആര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. പൊലീസ് സംരക്ഷണം വേണമെന്ന സൈനികന്റെയും സഹോദരന്റെയും ആവശ്യവും കോടതി തള്ളി.

പൊലീസ് അതിക്രമത്തിന് ഇരയായ സൈനികന്‍ വിഷ്ണുവും സഹോദരനും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി ഉണ്ടായത്. ഇവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെ ന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമായും ഹർജി നൽകിയിരുന്നത്. തങ്ങളെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ കേസ് മറികടക്കുന്നതിന് വേണ്ടിയാണ് പൊലീസ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സഹോദരങ്ങളുടെ ആവശ്യവും കോടതി നിരാകരിക്കുകയാണ് ഉണ്ടായത്. തങ്ങളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.