കോഴിക്കോട് കോവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്‍ അശ്വനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആശുപത്രിയില്‍ പീഡന ശ്രമം നടന്നത്.

രാത്രിയില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞാണ് തന്നെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തേയും സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. രജിസ്റ്ററില്‍ നിന്ന് പേര് വിവരങ്ങളും നമ്പറും ശേഖരിച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.

‘വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇതിനിടെ ഉപ്പായ്ക്കും ഉമ്മായ്ക്കും കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ എത്തി. രണ്ട് പേരെയും രണ്ട് മുറിയിലാണ് ആക്കിയത്. ഇവരെ ഒരുമിച്ച് ഒരു മുറിയിലേക്ക് മാറ്റുന്നതിനുള്ള സഹായത്തിനായി റിസപ്ഷനിലേക്ക് പോയി. അവിടെ പിപിഇ കിറ്റ് ധരിച്ചിരുന്ന ഒരാള്‍ ഇടപെട്ട് ഒരു നഴ്‌സിനെ തന്റെ കൂടെ വിട്ടു. തുടര്‍ന്ന് ഉപ്പായേയും ഉമ്മായേയും ഒരു മുറിയിലാക്കി താന്‍ തിരികെ റൂമിലെത്തി. ഇതിനിടെയാണ് രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെ മെസേജും കോളും വരുന്നത്. എന്തിനാണ് ഇപ്പോല്‍ മെസേജ് അയച്ചതെന്ന് ചോദിച്ചപ്പോള്‍ സംസാരിക്കണമെന്ന് പറഞ്ഞു. എങ്ങനെ നമ്പര്‍ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മറ്റൊരു സ്റ്റാഫിനെ വച്ച് എടുത്തുവെന്നായിരുന്നു അയാളുടെ മറുപടി.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് പിപിഇ കിറ്റ് ധരിച്ച ഒരാള്‍ എത്തി. സ്‌റ്റെയര്‍ ഇറങ്ങി വരാമെന്ന് പറഞ്ഞപ്പോള്‍ ലിഫ്റ്റില്‍ നിര്‍ബന്ധിച്ച് കയറ്റി. ലിഫ്റ്റ് തുറന്നപ്പോള്‍ ഇരുട്ടായിരുന്നു. ഇതിനിടെ അയാള്‍ തന്റെ ഷോള്‍ഡറില്‍ പിടിച്ചു തള്ളി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലായിരുന്നു. തന്നോട് സംസാരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ലിഫ്റ്റില്‍ കയറി മുകളില്‍ എത്തിയപ്പോഴേക്കും ശരീരം വിയര്‍ത്ത് നാവ് കുഴഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞു. പൊലീസില്‍ വിളിക്കാന്‍ അവര്‍ തയ്യാറായില്ല. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അത്തോളി പൊലീസ് സ്‌റ്റേഷനിലെ നമ്പര്‍ കണ്ടെത്തി താന്‍ തന്നെ വിളിച്ചാണ് പരാതി പറഞ്ഞതെന്നും യുവതി പറഞ്ഞു.’ ട്വന്റിഫോര്‍ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.