വന്‍ ലഹരിവേട്ട, 485 ഗ്രാം MDMA-യുമായി നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

കൊച്ചി : തൃപ്പൂണിത്തുറയില്‍ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശേരി സ്വദേശിനി വര്‍ഷ എന്നിവരാണ് കാറില്‍ കടത്തിയ ലഹരിമരുന്നുമായി തൃപ്പുണിത്തുറ ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്.

കോട്ടയം സ്വദേശി ഇജാസ് പൊലീസിനെ വെട്ടിച്ചുകടന്നു. ഇയാളാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബെംഗളൂരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ വര്‍ഷ ശനിയാഴ്ച രാവിലെ കോട്ടയത്ത് എത്തി. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാന്‍ വരുന്നതിനിടെയാണ് പിടിയിലായത്

ശനിയാഴ്ച ഉച്ചയ്‌ക്ക് കരിങ്ങാച്ചിറയില്‍ പൊലീസിന്റെ വാഹനപരിശോധനയ്‌ക്കിടെയാണ് സംഘം പിടിയിലായത്. പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാര്‍ നിര്‍ത്താതെ പാഞ്ഞതോടെ പൊലീസും പിന്നാലെ പാഞ്ഞു. ഇരുമ്പനത്ത് ഇവര്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി.