‘ഹോസ്റ്റൽ പത്ത് മണിക്ക് അടച്ചില്ലെങ്കിൽ, പല പെൺകുട്ടികളുടെയും പ്രസവത്തിന്റെ ബില് അടക്കേണ്ടി വരും’

‘ഹോസ്റ്റൽ പത്ത് മണിക്ക് അടച്ചില്ലെങ്കിൽ, പല പെൺകുട്ടികളുടെയും പ്രസവത്തിന്റെ ബില് അടക്കേണ്ടി വരും’എന്ന് കോഴിക്കോട് മെഡിക്കൽ
കോളേജിലേ ഹോസ്റ്റൽ സമരത്തിന്റെ വാർത്തക്ക് താഴെ വന്ന കമന്റ് ചർച്ചയാവുകയാണ്. കോഴിക്കോട് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർഥിനികൾ നടത്തിയ സമരത്തെ പറ്റിയുള്ള വാർത്തക്ക് താഴെ വന്ന കമന്റിനെ രൂക്ഷമായ ഭാക്ഷയിൽ വിമർശിച്ചിരിക്കുകയാണ് അഞ്ജു പാർവതി.

‘ശരിക്കും വിപിൻ ദാസിനെ പോലുള്ളവരെ ഭയക്കണം! ഒപ്പം ആ കമൻ്റിന് ലൈക്കും ഹ ഹ ഹ ഇട്ടവരെയും! കാരണം ഇവറ്റകൾക്ക് പെണ്ണ് എന്നാൽ ഗർഭം ഉണ്ടാക്കുന്ന യന്ത്രം മാത്രമാണ് – വെറും യന്ത്രമല്ല പത്ത് മണിക്ക് ശേഷം മാത്രം ഗർഭപാത്രം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പ്രസവിക്കൽ യന്ത്രം ! ഇവറ്റകളുടെ വീട്ടിലുള്ള സ്ത്രീകളെയോർത്ത് സഹതാപം മാത്രം’- വാർത്തയ്ക്ക് താഴെ വന്ന കമൻറിനെ കുറിച്ച് അഞ്ജു പാർവതി ഫേസ് ബുക്കിൽ കുറിച്ചു.

അഞ്ജു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

‘ഹോസ്റ്റൽ സമയം നീട്ടണമോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരികൾ തീരുമാനിക്കട്ടെ. അതിനെ കുറിച്ച് ആധികാരികമായി പറയേണ്ടതും തീരുമാനമെടുക്കേണ്ടതും കോഴിക്കോട് മെഡിക്കൽ കോളേജ് അധികാരികളാണ്. പക്ഷേ എനിക്ക് പറയേണ്ടത് ആ വാർത്തയ്ക്ക് താഴെ കണ്ട മനംപിരട്ടുന്ന ഈ കമൻറിനെ കുറിച്ചാണ്.

കാരണം തലക്കെട്ടിൽ തന്നെയുണ്ട് ഈ സമരം ചെയ്യുന്ന പെൺകുട്ടികൾ ഉത്തരവാദപ്പെട്ട ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന പെൺകുട്ടികളാണ് എന്ന വസ്തുത. അതായത് കോഴ്സ് കഴിഞ്ഞാൽ , അല്ലെങ്കിൽ കോഴ്സിൻ്റെ അവസാന സമയത്ത് ജെൻഡർ ന്യൂട്രൽ ആയി ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ, രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ പണിയെടുക്കേണ്ട ഡോക്ടർമാരാണ് എന്നത്.

ആ പോയിൻ്റ് മനസ്സിലാക്കിയിരുന്നെങ്കിൽ വിപിൻ ദാസ് എന്ന മോറൽ പോലീസ് ഈ രീതിയിൽ കമൻ്റിടാൻ മുതിരില്ലായിരുന്നു. ശരിക്കും ഇവനെ പോലുള്ളവരെ ഭയക്കണം! ഒപ്പം ആ കമൻ്റിന് ലൈക്കും ഹ ഹ ഹ ഇട്ടവരെയും! കാരണം ഇവറ്റകൾക്ക് പെണ്ണ് എന്നാൽ ഗർഭം ഉണ്ടാക്കുന്ന യന്ത്രം മാത്രമാണ് – വെറും യന്ത്രമല്ല പത്ത് മണിക്ക് ശേഷം മാത്രം ഗർഭപാത്രം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പ്രസവിക്കൽ യന്ത്രം ! ഇവറ്റകളുടെ വീട്ടിലുള്ള സ്ത്രീകളെയോർത്ത് സഹതാപം മാത്രം’.