ഇന്‍ഡോറില്‍ ഒരു ഡോക്ടറും ‍ കോവിഡ് ബാധിച്ച്‌ മരിച്ചു; രാജ്യത്ത് കോവിഡ് മരണം 186 ആയി

രാജ്യത്ത് കോവിഡ് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 186 ആയി. 5800ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 166 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 62 കാരനായ ഡോ. ശത്രുഘ്നന്‍ പഞ്‍വാനിയാണ് മരിച്ചത്. നാലുദിവസം മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായി ഇന്ത്യയില്‍ മരിക്കുന്ന ആദ്യത്തെ ഡോക്ടറാണ് ഡോ. ശത്രുഘ്നന്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചെന്നും 530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 21 ആയി. ആശുപത്രിയിലെ 45 തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഡോക്ടര്‍മാരെ ആക്ഷേപിച്ച 44 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

താമസസ്ഥലവും പിപിഇ കിറ്റുകളും ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയിലെ നഴ്സുമാര്‍ ആരോഗ്യമന്ത്രിയെ കാണും. ഡല്‍ഹിയില്‍ ഹോട്ട് സ്പോട്ടുകളായി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഡീഷയില്‍ ഈ മാസം 30വരെ ലോക്ക്ഡൗണ്‍ നീട്ടി.

ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 17 വരെ അവധി നല്‍കി. ഏപ്രില്‍ 30 വരെ വ്യോമ റെയില്‍ ഗതാഗത സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ – അമേരിക്ക ബന്ധം ദൃഡമാണെന്നും. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച്‌ മുന്നോട്ട് പോയി കോവിഡിനെതിരെ വിജയം തീര്‍ക്കാമെന്നും മോദി വ്യക്തമാക്കി.

കര്‍ണാടകയിലും തമിഴ്നാട്ടിലും തെലങ്കാനയിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് കര്‍ണാടകയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. 10 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. തമിഴ്‍നാട്ടില്‍ 738 ആണ് രോഗബാധിതരുടെ എണ്ണം. വില്ലുപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ഒരാളെ ഇനിയും കണ്ടെത്താനായില്ല

കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ എണ്‍പത് വയസുകാരിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരിച്ചു. ഇവര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 191 ആണ്.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത് തമിഴ്നാട്ടിലാണ്. 738 പേരാണ് രോഗബാധിതര്‍. ഇതില്‍ 678 പേരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സംസ്ഥാനത്തെ മരണ സംഖ്യ എട്ടായി. 344 പേരുടെ പരിശോധനാ ഫലം കൂടി ഇനി പുറത്ത് വരാനുണ്ട്. 21 പേര്‍ ആശുപത്രി വിട്ടു. വില്ലുപുരം പുണ്യമ്ബാക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമാവാതെ ഡിസ്ചാര്‍ജ് ചെയ്ത നാലു പേരില്‍ ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല.