ഹിജാബ് ഊരിയെറിഞ്ഞു ഇറാനിയൻ വനിതകൾ തെരുവിൽ.

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകൾ തെരുവിൽ ഇറങ്ങി ഹിജാബ് ഊരിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. നിരവധി പുരുഷന്മാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തത്. പ്രതിഷേധിക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആൺ പെൺ വ്യസ്ത്യാസമില്ലാതെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

സമൂഹമാദ്ധ്യമങ്ങളിലും മഹ്‌സയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായി. ഹിജാബ് ഊരുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ളവർ പ്രതിഷേധിക്കണമെന്ന് പ്രമുഖർ, മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബർ 13 നു ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രക്കായി ടെഹ്റാനിലെത്തുകയായിരുന്നു. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ അവർക്ക് നേരെ ആക്രമണം നടത്തി. ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് യുവതിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കുന്നത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്‌സ മരണപ്പെടുന്നത്.