ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം പള്ളി അങ്കണത്തില്‍

നിർധന ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്താൻ തയാറായി ഒരു മുസ്‌ലിം പള്ളി മുന്നോട്ട് വന്നിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ആണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ മാസം പത്തൊമ്പതിനാണ് വിവാഹം. വിവാഹ ക്ഷണ ക്കത്ത് അടക്കമുള്ളവ പള്ളി കമ്മിറ്റി അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ചേരാവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെ മകൾ അഞ്ജുവിന്റെ വിവാഹമാണ് പള്ളിക്കമ്മിറ്റി നടത്തുന്നത്. ബിന്ദുവിന്റെ ഭർത്താവ് അശോകൻ നേരത്തെ മരിച്ചു പോയി. ഏറെ നിർധനമായ സ്ഥിതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.

പള്ളി അങ്കണത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. കാപ്പിൽ കിഴക്ക്, തൊട്ടേതെക്കടുത്ത് തറയിൽ ശരത് ശശിയാണ് പെൺകുട്ടിക്ക് താലി ചാര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി കമ്മിറ്റി വാക്കുകൊടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കും.

പള്ളി കമ്മിറ്റിയുടെ വിവാഹ ക്ഷണ ക്കത്ത്‌

വിധവയായ ബിന്ദു വാടക വീട്ടിലാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ആയിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്ത കുടുംബത്തിന് വാടക വീടിന്റെ ഉടമയാണ് മൃതദേഹം മറവുചെയ്യാനായി സ്ഥലം നല്‍കിയത്.

ഭര്‍ത്താവ് മരിച്ചതോടെ വരുമാനം നിലച്ച കുടുംബം ദിവസച്ചിലവിന് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. മൂന്നു മാസം മുമ്പാണ് ബിന്ദു കുടുംബത്തിലെ അവസ്ഥയില്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീനെ സമീപിക്കുന്നത്.

നുജുമുദ്ദീന്‍ ഇക്കാര്യം പള്ളിയില്‍ ചര്‍ച്ചയ്ക്ക് വെച്ചു. കാര്യം അറിഞ്ഞപ്പോള്‍ മഹല്ല് കമ്മിറ്റി അംഗങ്ങള്‍ക്ക് പൂര്‍ണ സമ്മതം. പള്ളിയുടെ ഗ്രൗണ്ടില്‍ കല്യാണം നടത്താന്‍ തീരുമാനമായി. പെണ്‍കുട്ടിക്ക് നല്‍കേണ്ട സ്വര്‍ണവും മറ്റും സ്വരൂക്കൂട്ടാന്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍ തന്നെ രംഗത്തിറങ്ങി.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സഹായവുമായി നിരവധിപേര്‍ രംഗത്തെത്തി. പത്തു പവനും രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിക്ക് കൊടുക്കാനായി പള്ളി കമ്മിറ്റി നേടിയെടുത്തു. രണ്ടുലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം.

‘ബിന്ദുവിന്റെ വിഷമം അറിഞ്ഞപ്പോള്‍, നമ്മളെങ്ങനെ സഹായിക്കാ തിരിക്കും എന്നാണ് പള്ളി കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചത്. വിവാഹ ക്ഷണക്കത്തുമായി നാട്ടിലിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്കും നിറഞ്ഞ സ്‌നേഹം. പള്ളി ചെയ്യുന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അഞ്ഞൂറു പേര്‍ക്കുള്ള സദ്യയും ഒരുക്കുന്നുണ്ട്. വിവാഹത്തിന് നേതൃത്വം നല്‍കുന്ന പൂജാരിക്ക് വരെ പണം നല്‍കുന്നത് പള്ളി തന്നെയാണ്. അച്ഛനില്ലാത്ത കുട്ടിയാണ്…ഒരു ചെലവും ചുരുക്കരുത്, എല്ലാം അതിന്റെ ഭംഗിയില്‍ തന്നെ നടത്തണം… സന്തോഷത്തോടെ ആ കുട്ടി പുതിയ ജീവിതത്തിലേക്ക് കടക്കണം…’- പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.