കന്യാചര്‍മം വെച്ചുപിടിപ്പിച്ചത്, അഭയ കേസില്‍ സിസ്റ്റര്‍ സെഫിയെ കുടുക്കിയത് ജഗദീഷിന്റെ ഭാര്യ

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ എന്നതിനെക്കാള്‍ ഫോറെന്‍സിക് വിഭാഗം ഡോക്ടര്‍ എന്ന നിലയില്‍ ഏറെ പേരെടുത്ത വ്യക്തി കൂടിയായിരുന്നു ഡോ.പി രമ. സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ശിക്ഷിക്കപ്പെട്ടത് ഡോ. രമയുടെ കൃത്യമായ ഇടപെടലില്‍ ആയിരുന്നു.സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്ത ശേഷം 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ അവര്‍ കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നായിരുന്നു അന്ന് വൈദ്യപരിശോധന നടത്തിയ ഡോ. രമയും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും കണ്ടെത്തിയത്.

ആ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്നും ഡോ. രമയുടെ സാക്ഷിമൊഴി തന്നെയായിരുന്നു. സി. സെഫി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു ഡോ. രമയുടെ കണ്ടെത്തല്‍. 2008ല്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായിരുന്നു ഡോ. പി രമ.

കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.  പിന്നീട് ഇത് കോടതിയിലും വിശദീകരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഈ കേസിലെ പ്രതികളുടെ പങ്കാളിത്തമടക്കം തെളിഞ്ഞത്. പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.