നിന്നെ കോളേജില്‍ നിന്ന് പറഞ്ഞു വിട്ടു എന്ന അറിയിപ്പാണെന്ന് ദിലീപേട്ടന്‍ പറഞ്ഞു, ജോമോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. നിരവധി ചിത്രങ്ങളില്‍ നടിയായി തിളങ്ങിയ ജോമോള്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. 2002ല്‍ ചന്ദ്രശേഖര്‍ പിള്ളയുമായി നടിയുടം വിവാഹം നടന്നു. ദമ്പതികള്‍ക്ക് ആര്യ, ആര്‍ജ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാഹ ശേഷം ചുരുക്കം ചില ചിത്രങ്ങളില്‍ മുഖം കാണിക്കുക മാത്രമാണ് ജോമോള്‍ ചെയ്തിട്ടുള്ളത്. 1997ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ എന്ന് സ്വന്തം ജാനിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനതത്തിന് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ജോമോള്‍. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേറിട്ട അനുഭവം ജോമോള്‍ തുറന്നു പറഞ്ഞത്.

ജോമോളിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പഞ്ചാബി ഹൗസിന്റെ സെറ്റില്‍ വച്ചായിരുന്നു എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ വിവരം അറിയുന്നത്. എഴുപുന്ന എന്ന സ്ഥലത്ത് വച്ച് പഞ്ചാബി ഹൗസിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോഴായിരുന്നു അവിടുത്തെ ലാന്‍ഡ് ഫോണിലേക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. അന്ന് ആരുടെ കയ്യിലും അങ്ങനെ മൊബൈല്‍ ഇല്ലാത്തതിനാല്‍ അവിടുത്തെ ലാന്‍ഡ് നമ്പറിലേക്ക് ആകും എല്ലാവര്‍ക്കുമുള്ള ഫോണ്‍ വരിക. എനിക്ക് ഫോണ്‍ വന്നപ്പോള്‍ ദിലീപേട്ടനാണ് എടുത്തത്.

നിന്നെ കോളേജില്‍ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ വിളിക്കുന്ന ഫോണ്‍ ആണെന്നും പറഞ്ഞു ദിലീപേട്ടന്‍ എന്റെ കയ്യില്‍ ഫോണ്‍ തന്നു. പ്രമുഖ നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ ആയിരുന്നു എന്നെ വിളിച്ച് ആ സന്തോഷ വാര്‍ത്ത പറഞ്ഞത്. നാഷണല്‍ അവാര്‍ഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ഫോണ്‍ വച്ച ശേഷം ഞാന്‍ ഈ കാര്യം പഞ്ചാബി ഹൗസിന്റെ സെറ്റിലുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എന്നേക്കാള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം’.