സിപിഎം അല്ല ഇപി ജയരാജനെതിരായ ആരോപണം പരിശോധിക്കേണ്ടത് കെ മുരളീധരൻ

കോഴിക്കോട്. കണ്ണൂരിലെ റിസോര്‍ട്ടിന്റെ മറവില്‍ ഇപി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ട്ടി പ്രശ്‌നമായി കാണാനാവില്ലെന്ന് കെ മുരളീധരന്‍ എംപി. ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

റിസോര്‍ട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജന്‍ ദുരുപയോഗം ചെയ്തു. ഇതേവരെ ഈ ആരോപണങ്ങള്‍ ഇ.പി നിഷേധിച്ചിട്ടില്ല. ഗുരുതരമായ വിഷയം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടത്. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച അണികളെ വഷളാക്കിയെന്ന കാര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജനെതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാര്‍ട്ടി അന്വേഷിക്കട്ടെ. അധികാര ദുര്‍വിനിയോഗമാണ് ഇപിയുടെ കാര്യത്തില്‍ നടന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിനു തെറ്റു പറ്റിയിട്ടുണ്ട്. അത് അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.