സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യഘട്ടം കണ്ണൂരിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്  വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

സിൽവർ ലൈനിനെ അനുകൂലിച്ചും എതിർത്തും പോർവിളികൾ മുറുകുന്നതിനിടെയാണ് സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം വരുന്നത്. പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പദ്ധതി എളുപ്പം നടത്താമെന്ന ധിക്കാരം വേണ്ടെന്ന് ബിജെപിയും ഓപ്പൺ ഹിയറിംഗ് നടത്തണമെന്ന് കോൺഗ്രസും ആവർത്തിക്കുകയാണ്. ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും ശക്തമാണ്.

പാർട്ടിസമ്മേളനവേദികളിലും പൊതുവേദികളിലും വികസനമന്ത്രമായി അതിവേഗ പാതയെ അവതരിപ്പിച്ചാണ് സിപിഎം നേതാക്കൾ മുന്നോട്ട് പോകുന്നത്. വായ്പയുടെ ബാധ്യത ഏറ്റെടുക്കാനില്ലെന്ന് കേന്ദ്രം പറഞ്ഞെങ്കിലും റെയിൽവേ വിഹിതമായി ഡിപിആറിൽ ആവശ്യപ്പെട്ട 2150 കോടി കിട്ടുമെന്നാണ് ധനമന്ത്രിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്.  ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്  പദ്ധതി പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്.