ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്ദപരിശോധന ഇന്നലെ പൂര്‍ത്തിയായി; കെ സുരേന്ദ്രനെയും ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധന ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി കെ ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടീസ് അയക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കെ.സുരേന്ദ്രന്‍, സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദസാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍. കെ.സുരേന്ദ്രനും സി.കെ.ജാനുവിനും അന്വേഷണസംഘം ഉടന്‍ നോട്ടീസ് അയക്കും. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കും.

പ്രസീത അഴീക്കോട്, പ്രശാന്ത് മലവയല്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരില്‍നിന്ന് അന്വേഷണസംഘം ഇതുവരെ മൊഴിയെടുത്തിരുന്നു. ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്.