വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം; സിനിമയുമായി മുന്നോട്ട് പോകുന്നതിൽ തനിക്ക് ഭീഷണിയുണ്ടെന്ന് കലാ ഭവൻ സോബി

വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചു. എന്നാൽ അത് വെറുമൊരു അപകടമരണം ആയിരുന്നില്ലെന്ന് പിന്നീട് വാർത്തകൾ വന്നു. സ്വർണ്ണക്കടത്ത് സംഘത്തിന് അപകടത്തിൽ പങ്കുണ്ടെന്ന തരത്തിലായിരുന്നു വാർത്തകൾ.

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി പറഞ്ഞത്. അപകടസ്ഥലത്ത് വെച്ച് തന്‍റെ നേരെ ആക്രോശിച്ച് വന്നവരിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സരിത്ത്. ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ എന്ന് അതിന് മുന്നേ ആരോപണം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ താൻ അന്ന് കണ്ട കാര്യങ്ങൾ സിനിമയിലൂടെ ജനങ്ങളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കലാഭവൻ സോബി. ഒരു സി.ബി.ഐ കോർട്ട് ഡയറി എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുമായി മുന്നോട്ട് പോകുന്നതിൽ തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി കർമ്മ ന്യൂസിനോട് പറഞ്ഞു. താനിപ്പോൾ ഭുവനേശ്വറിലാണ് ഉള്ളതെന്നും സിനിമയുടെ ലൊക്കേഷൻ നോക്കുന്നതിനായുള്ള യാത്രയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ മുൻനിര അഭിനയതാക്കൾ സിനിമയിൽ ഉണ്ടാകും.

താൻ അന്ന് കണ്ട കാര്യങ്ങൾ കീഴ്കോടതിയിൽ തെളിയിക്കാനായില്ല. എന്നാൽ നിയമ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും. കേരളത്തിന് പുറത്താണ് സിനിമ 90 ശതമാനവും ചിത്രീകരിക്കുക. നിരവധി പ്രതിസന്ധികളാണ് സിനിമയുമായി മുന്നോട്ട് പോകുമ്പോൾ നേരിടേണ്ടി വരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി പോലീസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. തനിക്കെതിരെ വ്യാജ വാർത്തകൾ വരാൻ സാധ്യതയുണ്ട്. എന്തുതന്നെ നേരിടേണ്ടി വന്നാലും സിനിമയുമായി മുന്നോട്ട് തന്നെ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാലഭാസ്കറുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു. സ്വർണ്ണക്കടത് മാഫിയകൾ തന്നെയാണ് തന്നെ ഭീഷണിപ്പെടുത്തുന്നത്. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും, മോശം പ്രതിച്ഛായ ഉണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും കലാഭവൻ സോബി പ്രതികരിച്ചു.