കളമശ്ശേരി അപകടം: വിശദമായ അന്വേഷണത്തിന് പൊലീസ്, കാറിലുണ്ടായിരുന്ന മൂന്നു പേരും മദ്യപിച്ചിരുന്നു

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നു. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21) യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അപകടവിവരം ഇയാളാണ് അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാള്‍ ഒളിവിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും.

ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകട ദിവസം വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് മന്‍ഫിയ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ സുഹൃത്തുക്കള്‍ ആരും ഇത് അറിഞ്ഞിട്ടില്ല. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും.