കണ്ണൂരിൽ കനത്ത ജാഗ്രത

നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടന്നു.ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പരക്കെ അക്രമം ആരംഭിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അക്രമം ഇപ്പോഴും നടക്കുകയാണ്.