രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്; വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്തകവിവാദത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍വകലാശാലയുടെ പി.ജി സിലബസ് പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഗോള്‍വാള്‍ക്കറും സവര്‍ക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ കുറിച്ച്‌ പഠിക്കുമ്പോൾ ബി.ജെ.പിയുടെ വളര്‍ച്ച എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കണം. അതിനായാണ് സിലബസില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന ആക്ഷേപവും സിലബസിനെതിരെ ഉയര്‍ന്നിരുന്നു. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം. എക്‌സ്‌പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസ് വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചത്. ദേശീയ നേതാക്കളെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുരുജി ഗോള്‍വാള്‍ക്കറെ പോലുള്ള ദേശീയ തലത്തില്‍ ശ്രദ്ധേയരായിരുന്ന മഹത് വ്യക്തിത്വങ്ങളുടെ പുസ്തകം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം വ്യക്തമായ വര്‍ഗ്ഗീയ അജണ്ട യോടെയെന്ന് വ്യക്തമാകുന്നു.

മാസങ്ങള്‍ക്ക് മുമ്ബേ സിലബസില്‍ ഉള്‍പ്പെടുത്തി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ അംഗീകാരം ഉള്‍പ്പെടെ വാങ്ങി പ്രശ്ന ങ്ങളില്ലാതെ പഠനം നടന്നു കൊണ്ടിരിക്കെ ചില ന്യൂനപക്ഷ മത സംഘടനകളും കെ എസ് യു,കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പെട്ടെന്ന് രംഗത്ത് വന്നതിന് പിന്നില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും കയ്യടി നേടാനുമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.