വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ 40 പേരെ അനുവദിക്കണം, വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കണം: കാന്തപുരം

സംസ്ഥാനത്തെ കടകള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഇടവിട്ടുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കുമ്ബോള്‍ തിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്നും പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം അനുവദിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് എത്തരുത്. ഇരുകൂട്ടരും യോജിപ്പോടെ മുന്നോട്ട് പോകണം. വ്യാപാരസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്ന രീതി മാറ്റണം. അടച്ചിട്ട ശേഷം ഇടയ്ക്ക് തുറക്കുമ്ബോള്‍ തിരക്ക് കൂടുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതെ കച്ചവടക്കാര്‍ ദുരിതത്തിലാണ്.

എല്ലാ ദിവസവും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അനുബന്ധമായി പ്രോട്ടോകോള്‍ പാലിക്കുന്നത് പരിശോധിക്കണം. പെരുന്നാളിന് പള്ളിയില്‍ ആളുകളെ പങ്കെടുപ്പിച്ച്‌ പ്രാര്‍ത്ഥന നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.