ടിപി കേസ് പ്രതികള്‍ സംരക്ഷിക്കുമെന്ന് അര്‍ജുന്‍ ഉറപ്പ് നല്‍കി; കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതി ഷെഫീഖ്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ടിപി കേസ് പ്രതികള്‍ സംരക്ഷണം നല്‍കുമെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി പ്രതി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കി. കൊടുവള്ളി സംഘത്തില്‍ നിന്ന് കൊടി സുനിയുടെയും ഷാഫിയുടെയും സംഘം സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയെന്നാണ് ഷെഫീഖ് മൊഴി നല്‍കിയത്. ജയിലില്‍ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു.

പരാതി എഴുതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി സംഘം ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന് ഷെഫീഖ് മൊഴി നല്‍കിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. മഞ്ചേരി സബ്ജയിലില്‍ വച്ചായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോയും ഷെഫീക്ക് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ഷെഫീഖിനെ എറണാകുളത്ത് സാമ്പത്തിക കുറ്റത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കി.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശേരി, കൊടുവള്ളി എന്നീ രണ്ട് സംഘങ്ങളുടെ വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. അതേസമയം കണ്ണൂര്‍ സ്വദേശിയായ യൂസഫ് എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം കൂടിയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയത് യൂസഫ് ആണെന്നാണ് സൂചന. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് യൂസഫിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ഇയാള്‍ ഒളിവിലെന്നാണ് സൂചന.