അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ച് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കും.

വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബർ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഒക്ടോബർ 31ന് സ്വകാര്യബസുകൾ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.