കേരളത്തിന്റെ രണ്ടാം വന്ദേഭാരത്, റൂട്ടും സമയക്രമവും ആയി, ഞായറാഴ്ച മുതലെത്തിയേക്കും

ചെന്നൈ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസർകോടുന്നിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05 ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസർകോട് യാത്ര അവസാനിപ്പിക്കും. പുതിയ സർവീസ് ഞായറാഴ്ച ആരംഭിക്കും.

നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ, പുതുതായി അനുവദിച്ച ട്രെയിൻ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെയായിരിക്കും സർവീസ്.

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.

ഇതുകൂടാതെ മറ്റു രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ- വിജയവാഡ, ചെന്നൈ എഗ്മോർ- തിരുനൽവേലി സർവീസുകളാണ് മറ്റു രണ്ടെണ്ണം.

പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് ഉദ്ഘാടനം ചെയ്യും. പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസികുൾക്കൊപ്പമായിരിക്കും കേരളത്തിന് അനുവദിച്ച ട്രെയിനിന്റേയും ഫ്‌ളാഗ് ഓഫ്. ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്നും കാട്പാടിയിലേക്ക് വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തി.