ഫോണ്‍ കോളുകള്‍ പരിശോധിച്ചു; ഏറ്റവുമധികം വിളിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരനെ

ജോളിയുടെ ഫോണ്‍ ലിസ്റ്റില്‍ നിന്നും പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം പോലീസ് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.

അറസ്റ്റിലാവുന്നതിന് മുമ്ബുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബിഎസ്എന്‍എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായില്‍ തന്നെയുണ്ടാകുമെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.

അതേസമയം, ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ പലരേയും ഇന്നു തന്നെ പോലീസ് ചോദ്യം ചെയ്തേക്കും. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ ഒരു ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്റെ ഭാഗമായി സിലിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പോലീസുദ്യോഗസ്ഥര്‍ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ റീ പോസ്റ്റ്മോര്‍ട്ടത്തിനെതിരെ ഇയാള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചതാണ് പോലീസിന്റെ സംശയനിഴലില്‍ ഇയാളെയും ഉള്‍പ്പെടുത്തിയത്.