വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിന്റെ ഭീഷണി,വ്യാപാരി ആത്മഹത്യ ചെയ്തു , പരാതിയുമായി കുടുംബം

കോട്ടയം∙ കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി, അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി കെ.സി. ബിനു (50)വാണ് ബാങ്കിന്റെ ഭീഷ‌ണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചു.

ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽവന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരായ പ്രദീപാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.

കർണാടക ബാങ്കിൽനിന്ന് ലോൺ എടുത്തിരുന്നു. മുൻപും എടുത്ത ലോണുകളെല്ലാം കൃത്യമായി അടച്ചു തീർത്തതാണ്. കഴിഞ്ഞ രണ്ടു മാസമായി പണം തിരിച്ചടയ്ക്കാനായില്ല. ഇതോടെയാണ് കുടിശിക വന്നത്. തുടർന്ന് ബാങ്കിലെ മാനേജർ പ്രദീപ് അച്ഛനെ തുടർച്ചയായി ഭീഷണിപ്പെടുത്താന്ഡ തുടങ്ങി. കടയിൽനിന്ന് സാധനങ്ങൾ എടുത്തുകൊണ്ടു പോകുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി.

രണ്ടു ദിവസം കഴിഞ്ഞ് ഇയാൾ ബാങ്കിലെ ജീവനക്കാരനെ കടയിലേക്കു പറഞ്ഞുവിട്ടു. ഭയന്നുപോയ അച്ഛൻ കടയിൽനിന്ന് ഇറങ്ങി. പിന്നീട്ബാങ്കുകാരുടെ പേരുപറഞ്ഞ് ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ അമ്മയോടു പറഞ്ഞു. അവർ ലോണിന്റെ പേരിൽ സമാധാനം തരുന്നില്ലെന്നും രണ്ടു ദിവസത്തെ സാവകാശം കിട്ടിയാൽ അടയ്ക്കാവുന്നതല്ലേ ഉള്ളൂവെന്നും പറഞ്ഞു.

ബാങ്ക് മാനേജർ വിളിക്കുമ്പോൾ മാത്രമാണ് അച്ഛന് ഇത്രയ്ക്കു പേടി. പിന്നീട് അവർ പറഞ്ഞ ദിവസം തന്നെ കുടിശിക ഞങ്ങൾ അടച്ചുതീർത്തു. പിന്നീട് ഈ മാസത്തെ കുടിശിക 24–ാം തീയതിക്കു മുൻപ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിയായി.

രണ്ടു ദിവസം മുൻപ് ഫോൺ റീച്ചാർജ് ചെയ്യാനായി അമ്മ അച്ഛനെ വിളിച്ചു. പക്ഷേ, അക്കൗണ്ടിലുണ്ടായിരുന്ന പണം മാനേജർ എടുത്തെന്ന് അച്ഛൻ പറഞ്ഞു. ഇതും അച്ഛനു വലിയ ബുദ്ധിമുട്ടായി. – മകൾ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.