അധിക ഭൂമി കൈവശം വെച്ച കേസ്; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു

ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും കൂടുതല്‍ സമയം അനുവദിച്ചു. രേഖകളുമായി ഫെബ്രുവരി 15ന് ഹാജരാകണമെന്ന് കോഴിക്കോട് ലാൻറ് അക്വസിഷൻ ഡെപ്യൂട്ടി കലക്റ്റർ അൻവർ സാദത്ത് നിര്‍ദ്ദേശം നല്‍കി.

അൻവർ എം.എല്‍.എക്കൊപ്പം ആദ്യ ഭാര്യ, രണ്ടാം ഭാര്യ എന്നിവരോടും കഴിഞ്ഞ ദിവസസം രാവിലെ 11 മണിക്ക് താമരശേരി താലൂക്ക് ഓഫീസിലെ താമരശേരി ലാന്റ് ബോര്‍ഡ് മുമ്പാകെ രേഖകളുമായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ പിവി അന്‍വര്‍ എംഎല്‍എ ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.സന്ദീപ് കൃഷ്ണന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.

പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ 226.82 എക്കര്‍ ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃക്കലങ്ങോട് വില്ലേജിലെ ഭൂമിയുടെ അളവ് കാണിച്ചതില്‍ പോയിന്റിട്ടതില്‍ പിശക് സംഭവിച്ചതാണെന്നും കോഴിക്കോട് മലപ്പുറം ജില്ലകളിലായി എം.എല്‍.എയും കുടുംബവും 22.82 ഏക്കര്‍ഭൂമി കൈവശം വെക്കുന്നതായാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന 12 സ്റ്റാൻഡേര്‍ഡ് ഏക്കറില്‍ കൂടുതലുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി ആരംഭിച്ചിരിക്കുന്നത്.