ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികള്‍ക്ക് ദൈവം ആയുസ്സ് കൊടുത്തത്, അഭയ കേസില്‍ കൃഷ്ണകുമാറിന്റെ പ്രതികരണം

അഭയ കേസ് വിധി വന്നത് നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ നടന്‍ കൃഷ്ണകുമാറിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ വിധി. ഇത് ഇപ്പോള്‍ മാത്രമല്ല ഭാവി തലമുറയ്ക്കും പാഠമാണെന്ന് താരം പറയുന്നു. നിയമത്തിനു പിടികൊടുക്കാതെ പ്രതികള്‍ 28 വര്ഷം പിടിച്ചുനിന്നിരിക്കാം. എന്നാല്‍ നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ജീവപര്യന്തം കഴിഞ്ഞു ജയില്‍ മോചിതരാകുമായിരുന്നു.-ഒരു അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ്. കേസ് തെളിയിക്കുവാനായി പരിശ്രമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലും സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസും പ്രത്യേകം അഭിനന്ദനം അര്‍ഹിയ്ക്കുന്നു. കേസുമായി ബന്ധപ്പെട്ടു സമ്മര്‍ദ്ദം സഹിയ്ക്കുവാന്‍ വയ്യാതെ വര്‍ഗസ്സ് സാറിന് വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കേണ്ടി വന്നു. ദൈവം നേരിട്ട് വന്നാല്‍ പോലും പ്രതികളെ ശിക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതാവിന്റെ വാക്കുകള്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ സൂചിപ്പിച്ചിരുന്നു.

നിയമത്തിനു പിടികൊടുക്കാതെ പ്രതികള്‍ 28 വര്ഷം പിടിച്ചുനിന്നിരിക്കാം. എന്നാല്‍ നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ജീവപര്യന്തം കഴിഞ്ഞു ജയില്‍ മോചിതരാകുമായിരുന്നു. കുറ്റം ചെയ്തവര്‍ക്ക് ഒരു ദിവസം പോലും ഉറങ്ങുവാന്‍ സാധിയ്ക്കില്ല. സിനിമയുടെ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയാല്‍ അവരോടു ക്ഷമ ചോദിക്കുന്നത് വരെ ഉറങ്ങുവാന്‍ സാധിക്കില്ല. അവരെ തോല്‍പ്പിച്ചു എന്നൊക്കെ തോന്നുമായിരിക്കും. എന്നാല്‍ നമ്മള്‍ തന്നെയാണ് തോറ്റതെന്നു നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.

ഇപ്പോള്‍ ഇരട്ട ജീവപര്യന്തമാണ് പ്രതികള്‍ക്ക് കിട്ടിയത്. ഇനിയും അവര്‍ അനുഭവിയ്ക്കും . ടെക്‌നൊളജിയൊന്നും ഇല്ലാത്ത കാലത്താണ് സിബിഐ ഉദ്യോഗസ്ഥര്‍ പ്രതികളെ കണ്ടു പിടിച്ചത് . കുറ്റം തെളിയിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് . ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികള്‍ക്ക് ദൈവം ആയുസ്സ് കൊടുത്തത്’.
.